കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണവും ഭൂമിയിടപാടും സംബന്ധിച്ച തർക്കങ്ങളൾ തുടരുന്നതിനിടെ ഇന്ന് സീറോ മലബാർ സിനഡ് യോഗം ചേരും. മുപ്പതാം സിനഡന്റെ രണ്ടാം പാദ സമ്മേളനമണ് ഇന്നു തുടങ്ങുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന സിനഡിൽ 61 ബിഷപ്പുമാർ പങ്കെടുക്കും എന്നാണ് വിവരം.

ബഫർ സോൺ വിഷയത്തിൽ സഭ സ്വീകരിക്കേണ്ട നിലപാട് അടക്കം സിനഡിൽ ചർച്ചയാകും. എന്നാൽ കടുത്ത വിവാദത്തിനും നാടകീയ സന്ദർഭങ്ങൾക്കും ഇടയാക്കിയ കുർബാന ഏകീകരണവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആരോപണവിധേയനായ ഭൂമിയിടപാടും സിനഡിന്റെ അജണ്ടയിലില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഈ വിഷയവും ചർച്ചയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കുർബാന ഏകീകരണം സംബന്ധിച്ച സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അതിരൂപത മെത്രോപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. പകരം കർദിനാൾ അനുകൂലിയായ മാർ ആൻഡ്രൂസ് താഴത്തിനെ അതിരൂപത അഡ്മിനിസ്‌ട്രേറ്ററായ നിയമിച്ചിട്ടുണ്ട്. അതിരൂപതയുടെ ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനും ഭരണസമിതികൾ പുനഃസംഘടിപ്പിക്കാനും അഡ്മിനിസ്‌ട്രേറ്റർക്ക് അനുമതിയുണ്ട്. എന്നാൽ മാർ കരിയിലിനെതിരായ നടപടിയിൽ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും അമർഷത്തിലാണ്. ഓഗസ്റ്റ് ഏഴിന് കൊച്ചിയിൽ വിമതപക്ഷം സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ മഹാസമ്മേളനത്തിൽ ആയിരക്കണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്തിരുന്നു. വിമതപക്ഷത്തെ അനുകൂലിക്കുന്നു എന്നതിന്റെ പേരിൽ മാർ താഴത്ത് അതിരൂപത കൂരിയ പിരിച്ചു വിട്ട നടപടിയും വലിയ വിവാദമായി.

മാർ ആന്റണി കരിയിലിനെതിരെ രാജി വെപ്പിച്ച വത്തിക്കാൻ പ്രതിനിധിയുടെ നടപടി അതിരൂപതയിലെ ഭിന്നത രൂക്ഷമാക്കിയെന്നാണ് വിമതവിഭാഗം ആരോപിക്കുന്നത്. ഇതിനിടയിൽ ഭൂമിയിടപാട് സംബന്ധിച്ച് സ്ഥാനഭൃഷ്ടനായ കരിയിൽ പുറത്തിറക്കിയ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം ഇദ്ദേഹത്തിനു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ആരോപിച്ചിരുന്നു. മഹാസമ്മേളനത്തൽ പാസാക്കിയ പ്രമേയം മാർ ആൻഡ്രൂസ് താഴത്തിനു കൈമാറാൻ വിമതപക്ഷത്തുള്ള വിശ്വാസികൾ എത്തിയത് നാടകീയസംഭവങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനു ശേഷം ഇതാദ്യമായാണ് സിനഡ് യോഗം ചേരുന്നത്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതിരൂപതയെ മൂന്നായി വിഭജിക്കാൻ ഔദ്യോഗികപക്ഷം പദ്ധതിയിടുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

കുർബാന ഏകീകരണ വിഷയത്തിൽ വത്തിക്കാനും സിനഡിനും ഒരേ അഭിപ്രായമാണെങ്കിലും അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും ഇതിനെ എതിർക്കുന്ന സാഹചര്യത്തിൽ തീരുമാനം നടപ്പാക്കുക കർദിനാളിന് എളുപ്പമല്ല. അതേസമയം, ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിൽ കേരള സർക്കാർ കർദിനാളിന് ക്ലീൻചിറ്റ് നൽകിയ സംഭവം കർദിനാൾ മാർ ആലഞ്ചേരിയ്ക്ക് ആശ്വാസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here