കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ വിവാദ ഉത്തരവുമായി കോഴിക്കോട് സെഷന്‍സ് കോടതി. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ വിചിത്ര ഉത്തരത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങല്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

354-ാം വകുപ്പ് ലൈംഗിക പീഡനത്തെ കുറിച്ചും അതിനുള്ള ശിക്ഷയെ കുറിച്ചുമാണ് പറയുന്നത്. ഈ വകുപ്പ് പ്രയോഗിക്കണമെങ്കില്‍ ശാരീരികമായി സ്പര്‍ശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകള്‍ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി നിരീക്ഷിച്ചു. എസ്‌സി- എസ്ടി ആക്ട് പ്രകാരം പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020ല്‍ കോഴിക്കോട് നടന്ന ഒരു ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here