തിരുവനന്തപുരം: കാട്ടാക്കടയില്‍ പിതാവിനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. അമച്ചൽ സ്വദേശി പ്രേമനും മകൾക്കുമാണ് മർദനമേറ്റത്. പരിക്കേറ്റ ഇവരെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ മകളുമൊത്ത് പ്രേമൻ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തർക്കമാണ് മർദനത്തിൽ കലാശിച്ചത്.