കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോകുന്നതിന്റെ മറവിൽ സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏതു യാത്രയിലും മുഖ്യമന്ത്രി ഭാര്യയെയും മക്കളെയും കൂട്ടി കൊണ്ടുപോകുന്നത് എന്തിനാണെന്നു സുധാകരൻ ചോദിച്ചു. അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രി ഓഫീസിൽ നിന്നും നൽകുന്ന വിശദീകരണം. അതൊക്കെ അങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി. പുൽപ്പായ ഇട്ടു നിലത്തു കിടക്കുകയാണോ അവർ ചെയ്യുന്നത്. വിദേശത്ത് പോയാൽ എത്ര ചെലവാണെന്ന് എല്ലാവർക്കുമറിയാമെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കു ചെലവഴിക്കുന്ന തുക എത്രയാണെന്ന് ജനങ്ങളോട് തുറന്നുപറയാൻ സിപിഎം തയ്യാറാകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ച ഗുരുതരമായി കൊണ്ടിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി ഖജനാവ് കൊള്ളയടിച്ചു കൊണ്ടു വിദേശയാത്ര നടത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സഹപ്രവർത്തകന്റെ ചിതയിൽ നിന്നും പുക അടങ്ങുന്നതിന് മുൻപ് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം’.

അരനൂറ്റാണ്ടുകാലം കോടിയേരിയുടെ കർമ്മരംഗമായ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ കൂടി കഴിഞ്ഞിട്ടില്ല. തിരക്ക് പിടിച്ചു പിറ്റേ ദിവസം മുഖ്യമന്ത്രിക്ക് വിദേശയാത്രയ്ക്ക് പോകേണ്ടതിനാലാണ് കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂരിൽ മാത്രം പൊതുദർശനത്തിന് വെച്ചത്. ഇതിനു മുൻപും മുഖ്യമന്ത്രി വിദേശയാത്ര നടത്തിയപ്പോൾ എന്തു നേട്ടമാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കണം- കെ സുധാകരൻ ആവശ്യപ്പെട്ടു.

ഒരു കൊടച്ചക്രവും വിദേശയാത്രയ്ക്കു പോയിട്ട് അദ്ദേഹം കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ തവണ പോയപ്പോൾ റൂഫ് വാട്ടർ സിസ്റ്റം പഠിച്ച് കേരളത്തിൽ നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. ഒന്നും നടപ്പിലായില്ലെന്ന് എല്ലാവർക്കും അറിയാം. ഈ ചെറിയ കാലയളവിൽ എൺപതാമത്തെ വിദേശ യാത്രയാണ് മുഖ്യമന്ത്രി നടത്തിയതെന്നും സുധാകരൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here