കൊച്ചി: ഏറെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളത്തിൽ നരബലി നടന്നതായുള്ള കണ്ടെത്തലിന്റെ ഞെട്ടലിലാണ് കൊച്ചി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടി രണ്ട് സ്ത്രീകളെ തിരുവല്ലയിൽ എത്തിച്ച് നരബലി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവല്ലസ്വദേശികളായ ദമ്പതികളുടെ സാമ്പത്തികാഭിവൃദ്ധിക്കായാണ് നരബലിനടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.
ഇതുസംബന്ധിച്ച് മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളായി കുഴിച്ചുമൂടുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന ഏജന്റാണ് സ്ത്രീകളെ എത്തിച്ചു നൽകിയത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളെ ഐശ്വര്യത്തിനായി ബലികൊടുക്കണമെന്ന പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ബലിയെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
കാണാതായ സ്ത്രീകൾ ഉപയോഗിച്ചിരുന്ന ഫോണുകൾ തിരുവല്ലയിൽ വച്ച് സ്വിച്ചോഫായതും, രണ്ടുപേരും ഫോണിൽ അവസാനമായി ബന്ധപ്പെട്ടത് ഷിഹാബിനെയായിരുന്നു എന്നും കണ്ടെത്തിയത്. കാലടി സ്വദേശിനിയായ സ്ത്രീയാണ് ആദ്യം ബലി കഴിക്കപ്പെട്ടത്. രണ്ടാമതാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ ബലി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഷിഹാബ് ഇവരെ പരിചപ്പെട്ടതെന്നും പൊലീസ് പറയുന്നു. സാധാരണ മിസ്സിംഗ് കേസ് എന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.