തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച മണിച്ചന്‍ ജയില്‍ മോചിതനായി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് 12 മണിയോടെയാണ് മണിച്ചന്‍ പുറത്തുവന്നത്. മണിച്ചനെ പിഴത്തുക ഒഴിവാക്കി ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പും സര്‍ക്കാരിന്റെ സര്‍ക്കുലറും ജയിലില്‍ എത്തിയതോടെയാണ് മോചനം സാധ്യമായത്.
പിഴത്തുക അടക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മണിച്ചന്റെ ജയില്‍ മോചനം സാധ്യമായിരുന്നില്ല. മറ്റു പ്രതികള്‍ എല്ലാം ജയില്‍ മോചിതരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മോചനത്തിന് വഴി തുറന്നത്.
കല്ലുവാതുക്കല്‍ മദ്യദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് മണിച്ചന്റെ മോചനവും നടന്നിരിക്കുന്നത്. 22വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് മണിച്ചന്‍ പുറത്തെത്തുന്നത്. മോചനത്തിന് സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പില്‍ എത്താത്തതാണ് മോചനം വൈകാന്‍ കാരണം. സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം.
2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പലരും കുഴഞ്ഞു വീഴുകയും ചെയ്തു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 31 പേര്‍ മരിച്ചുവെന്ന വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പോലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി.
കേസില്‍ മണിച്ചന്‍ ഉള്‍പ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലന്‍സ് കോടതി വെറുതെ വിട്ടു.