തിരുവനന്തപുരം: സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഒത്തുതീർപ്പിനില്ലെന്ന് സിപിഎം. ഗവർണറെ തിരിച്ചുവിളിക്കാൻ ശിപാർശ നൽകുന്നതടക്കം നടപടികളിലേക്ക് സർക്കാർ കടന്നേക്കും. ഒരുപഴുതും ബാക്കിവയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കാൻ ശിപാർശ ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ നടപടികൾ നിയമപരമായി കൈകാര്യം ചെയ്യും. ഗവർണറെ ചാൻസലർ പദവിയിൽനിന്നും നീക്കാനുള്ള വഴികൾ ആലോചിക്കും. ഗവർണറെ ചാൻസലർ ആക്കണമെന്ന് ഒരു നിയമവും പറയുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തുൾപ്പെടെ ഗവർണർക്ക് ചാൻസലർ പദവിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. കേരളത്തില്‍ ആര്‍എസ്എസ് അനുകൂലമായി കാര്യങ്ങള്‍ മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം.
പ്രതിപക്ഷത്തിന്റെ നിലപാട് ഗൗരവതരമാണ്. പ്രതിപക്ഷ നേതാവ് വിഷയത്തെ നിസാരവത്കരിക്കുന്നത് അടവാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തെ മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.