തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗായത്രി, സീമ എന്നീ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശില്പ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായിയെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് ഡിവൈ.എസ്. പി ഓഫീസിലെ ടോയ്‌ലെറ്റിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്രീഷ്മയെ പ്രവേശിപ്പിച്ചു. നിലവിൽ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
നാല് വനിതാപൊലീസുകാർക്കായിരുന്നു ഗ്രീഷ്മയുടെ സുരക്ഷാചുമതല ഉണ്ടായിരുന്നത്. ഇതിൽ രണ്ടുവനിതാ പൊലീസുകാർ ചേർന്നാണ് ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോയത് . എന്നാൽ പ്രതികളെ സുരക്ഷിതമായി കൊണ്ടുപോകുന്ന ടോയ്‌ലെറ്റ് ഒഴിവാക്കി സ്റ്രേഷന് പിറകിലുള്ള ടോയ്ലെറ്റിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത്. ഗ്രീഷ്മയെ ടോയ്ലെറ്രിൽ കയറ്റുന്നതിന് മുമ്പ് അപകടകരമായ വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചില്ല. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വനിതാപൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. അതേസമയം ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.