തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്തു. കേസിൽ തെളിവ് നശിപ്പിച്ചത് അമ്മയും അമ്മാവനും ആണെന്ന് പൊലീസ് വ്യക്തമാക്കി. ഷാരോണിന്റെ മരണമറിഞ്ഞ ഇരുവർക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടർന്ന് ഇരുവരും ചേർന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഇവരെ പ്രതി ചേർത്തത്.ഇവരടക്കം നാലുപേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാരോൺ മരിച്ചതോടെ ഗ്രീഷ്മയുടെ പെരുമാറ്റതതിൽ വലിയ വ്യത്യാസം കണ്ടു.
ഇതോടെ അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങൾ ഉണ്ടായി. ഇതേക്കുറിച്ച് ഇവർ ഗ്രീഷ്മയോട് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്തിയില്ല. ഇതോടെയാണ് താൻ വാങ്ങിവച്ചിരുന്ന കീടനാശിനിയാവാം ഗ്രീഷ്മ കലക്കിക്കൊടുത്തത് എന്ന് അമ്മാവന് സംശയം തോന്നി. തുടർന്ന് അമ്മാവൻ കുപ്പി എടുത്ത് നശിപ്പിക്കുകയായിരുന്നു. കൂടാതെ കഷായം ഉണ്ടാക്കാൻ ഉപയോഗിച്ച കൂട്ടും കഷായമിരുന്ന കുപ്പിയും നശിപ്പിച്ചു. ഗ്രീഷ്മയുടെ അമ്മയുടെ അറിവോടെയായിരുന്നു ഇതെല്ലാം. ഇതിനുള്ള കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.ഗ്രീഷ്മ ഈ കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്യില്ലെന്നും വീട്ടുകാർക്ക് പങ്കുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയെ ഇവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.