തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള ആറ് പലവ്യഞ്ജനങ്ങൾ എത്തിക്കും. ഭക്ഷ്യമന്ത്രി ജി.ആര്.അനിൽ ആന്ധ്രാപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്പന്നങ്ങളാണ് ഇടനിലക്കാരില്ലാതെ കുറഞ്ഞവിലയ്ക്ക് എത്തിക്കുക. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ട്രാൻസ്പോർട്ടേഷൻ ചെലവ് മാത്രം ഉൾപ്പെടുത്തി വിലകുറച്ച് നൽകാമെന്ന് നാഗേശ്വര റാവു അറിയിച്ചതായി ജി. ആർ. അനിൽ പറഞ്ഞു.
അതേസമയം, ആന്ധ്രയിൽനിന്നു ജയ അരി എത്താൻ അഞ്ചുമാസത്തോളം കാത്തിരിക്കേണ്ടി വരും. നിലവിൽ 35 രൂപയായിരുന്ന ഒരു കിലോ ജയ അരിയുടെ വില ഇപ്പോൾ 60 രൂപയാണ്. വടി മട്ട അരിയുടെ വില 62 രൂപയായി. നേരത്തെ 37 രൂപയായിരുന്നു. ഒരു വർഷത്തിനിടെ എല്ലാ അരിയുടേയും വില ഏതാണ്ട് ഇരട്ടിയോളമായി.
ഇതേത്തുടർന്നാണ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നത്. ചൊവ്വാഴ്ച മുതൽ എല്ലാ മുൻഗണനേതര വെള്ള, നീല കാർഡുടമകൾക്ക് എട്ട് കിലോ അരി സ്പെഷലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. കുറഞ്ഞ വിലയ്ക്ക് അരികൊടുക്കാൻ മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടികൾ സഞ്ചരിക്കും.
ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക 500 ലധികം കേന്ദ്രങ്ങളിലെത്തി നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും.