തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവില്‍ ഇടതുമുന്നണിയില്‍ അതൃപ്തി. സിപിഎമ്മും സിപിഐയും ആണ് അതൃപ്തി പ്രകടിപ്പിച്ചത്. പാര്‍ട്ടിയും മുന്നണിയും അറിഞ്ഞല്ല തീരുമാനമെന്നും അതുകൊണ്ടാണ് പിന്‍വലിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി അറിയാതെയും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് തീരുമാനം വന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയത്. തീരുമാനം വന്ന സാഹചര്യം പാര്‍ട്ടി പരിശോധിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയും ചേരുകയാണ്. ഇതിനുമുന്നോടിയായാണ് എം.വി ഗോവിന്ദന്റെ വിശദീകരണം.

 

സിപിഐയും അനിഷ്ടം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനമെടുത്തു, സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിയാതെയാണ് ധനവകുപ്പ് തീരുമാനമെടുത്തതെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവിട്ടതെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

ഉത്തരവ് വിവാദമായതോടെ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഇതിലുണ്ടെന്നും ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here