പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥത്തിലുള്ള അധ്യാപന അനുഭവ സമ്പത്ത് ഇല്ലെന്ന് യുജിസി നിബന്ധനകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പ്രഖ്യാപിച്ചു. മറ്റ് സ്ഥലങ്ങളില്‍ ഉള്ള പ്രവൃത്തി പരിചയം അധ്യാപക അനുഭവ സമ്പത്തായി കണക്കാക്കാനാവില്ല. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്തത് അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക് പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി. റാങ്ക് പട്ടിക പുന:ക്രമീകരിക്കാനും കോടതി നിദ്ദേശിച്ചു. പ്രിയ വര്‍ഗീസിന് അസോസിയേഷറ്റ് പ്രൊഫസര്‍ തസ്തികകയിലേക്ക് അപേക്ഷിക്കാന്‍ പോലും യോഗ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. സമര്‍പ്പിച്ച യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാകില്ല. സ്ക്രൂട്ട്‌നി കമ്മിറ്റി ഇവ അക്കാദമിക യോഗ്യതയായി പരിഗണിച്ചത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ആയി പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ പ്രിയ വര്‍ഗീസിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ ലഭിച്ചത്.
അധ്യാപനത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അധ്യാപകര്‍ രാഷ്ട്രനിര്‍മ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകര്‍ എന്നും കോടതി തുടക്കത്തില്‍ പറഞ്ഞു. യുജിസിയുടെ നിബന്ധനകള്‍ക്ക് അപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ലെന്ന് കോടതി പറഞ്ഞു.
അധ്യാപന പരിചയമുള്ളവരെയാണ് അധ്യാപകരായി കണക്കാക്കുന്നത്. യഥാര്‍ത്ഥ അധ്യാപന പരിചയമുണ്ടായിരിക്കണം. അത് സുപ്രീം കോടതിയുടെ മുന്‍ വിധികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുജിസിയുടെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഒരു നല്ല അധ്യാപിക/അധ്യാപകന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം പ്രകാശിക്കുന്ന മെഴുകുതിരിയാകണം. അത്തരം അനുഭവ സമ്പത്ത് ഇല്ലാത്തവരെ അധ്യാപകരായി കണക്കാക്കാന്‍ കഴിയില്ല.
അധിക പ്രവൃത്തി പരിചയം എന്നത് യോഗ്യതയ്ക്കു ശേഷമുള്ള അധിക പരിചയമാണെന്നും കോടതി ഉത്തരവില്‍ എടുത്തു പറയുന്നു. അഞ്ച് സ്ഥാപനങ്ങളില്‍ പ്രിയ വര്‍ഗീസിന് പ്രവൃത്തി പരിചയമുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള അനുഭവ സമ്പത്താണ് ഒരു അധ്യാപിക/അധ്യാപകന് ഏറ്റവും പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. ടീച്ചര്‍ ഫെലോഷിപ്പ് പെര്‍മനന്റ് അധ്യാപകര്‍ക്ക് മാത്രമാണ്. ഗവേഷണ കാലയളവില്‍ പ്രിയയ്ക്ക് അധ്യാപന പരിചയം ലഭിച്ചോ എന്നത് സുപ്രധാന ചോദ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥത്തിലുള്ള അധ്യാപന അനുഭവ സമ്പത്ത് ഇല്ലെന്ന് യുജിസി നിബന്ധനകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പ്രഖ്യാപിച്ചു. യുജിസി റെഗുലേഷന്‍ ആണ് പ്രധാനമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഉള്ള പ്രവൃത്തി പരിചയം അധ്യാപക അനുഭവ സമ്പത്തായി കണക്കാക്കാനാവില്ല. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്തത് അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. അത്തരം അനുഭവ പരിചയം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കാനാവില്ല. ഗവേഷണ കാലഘട്ടവും എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പദവിയും അധ്യാപനപരിചയമായി കാണാന്‍ കഴിയില്ലെന്ന് കോടതി അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
ഡി.എസ്.എസ് (സ്റ്റുഡന്റ് ഡയറക്ടര്‍) ആയുള്ള പ്രിയ വര്‍ഗീസിന്റെ പ്രവൃത്തി പരിചയം അധ്യാപക അനുഭവ സമ്പത്തല്ല. അത് പ്രിയ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡി.എസ്.എസ് പദവി വഹിക്കുമ്പോഴും പ്രിയ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഇതൊന്നും മതിയായ ടീച്ചിംഗ് എക്‌സ്പീരിയന്‍സ് അല്ല.
എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍ അനന്ത സാധ്യതകള്‍ തുറന്നുനല്‍കുന്ന ഒരു സ്‌കീം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്‍.എസ്.എസില്‍ പ്രിയയ്്ക്കുള്ള വ്യക്തിപരമായ അനുഭവ സമ്പത്ത് ഒരു അസോസിയേറ്റ് പ്രൊഫസര്‍ ആയുള്ള നിയമനത്തില്‍ അനുഭവ സമ്പത്തല്ല. 1999ലെ കണ്ണൂര്‍ സര്‍വകലാശാലയിലെ ഒരു ഓര്‍ഡിനന്‍സില്‍ തന്നെ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയമല്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രിയ വര്‍ഗീസിന് അസോസിയേഷറ്റ് െപ്രാഫസര്‍ തസ്തികകയിലേക്ക് അപേക്ഷിക്കാന്‍ പോലും യോഗ്യതയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. യുജിസി നിര്‍ദേശിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നിരിക്കേ പ്രിയ വര്‍ഗീസിന് മൂന്നു വര്‍ഷവും 11 മാസവും മാത്രമാണ് പ്രിയയ്ക്ക് അധ്യാപന സമ്പത്തുള്ളതെന്ന് കോടതി കണ്ടെത്തി. ക്ലാസില്‍ എത്തി പഠിപ്പിക്കാതെയുള്ള ഏതു പരിചയവും അധ്യാപന പരിചയമായി വരില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.
കോടതി വിധിയിലേക്ക് കടക്കും മുന്‍പ് ഹര്‍ജിക്കാരന്റെയും പ്രിയ വര്‍ഗീസിന്റെയും കണ്ണൂര്‍ സര്‍വകലാശാലയുടെയും യുജിസിയുടെയും പ്രധാന വാദങ്ങള്‍ വായിച്ചു. പ്രിയ വര്‍ഗീസിന്റെ വാദങ്ങള്‍ തുടക്കത്തില്‍ തന്നെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിധി പ്രസ്താവം തുടങ്ങിയത്.
ഒന്നാം റാങ്കുകാരിയായി പ്രിയ വര്‍ഗീസിനെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്തുകൊണ്ടാണ് ജോസഫ് സ്‌കറിയ എന്ന ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിന് യുജിസി മാനദണ്ഡ പ്രകാരമുള്ള എട്ട് വര്‍ഷം അധ്യാപന പരിചയമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത് സൂക്ഷ്മപരിശോധനയിലൂടെയാണ്. വിദഗ്ധ സമിതിയുടെ പാനലിന്റെ കണ്ടെത്തലില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചത്.
നിയമന നടപടി നടക്കാത്തതില്‍ ഈ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് പ്രിയ വര്‍ഗീസ് വാദിച്ചത്. നിയമനം നടക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രിയ വര്‍ഗീസ് അറിയിച്ചു.
വിധി പറയാന്‍ തുടങ്ങവേ സര്‍ക്കാര്‍ അഭിഭാഷകന്‍ എഴുന്നേറ്റൂ. ഈ ഘട്ടത്തില്‍ അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല, യുജിസി മാനദണ്ഡങ്ങളിലുള്ള ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നു അറിയിച്ചു. കോടതി അത് രേഖപ്പെടുത്തി.
അതേസമയം, ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന വാദം പ്രിയ വര്‍ഗീസ് മാത്രമാണ് ഉന്നയിച്ചതെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് പോലും അത്തരമൊരു പരാതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രിയ വര്‍ഗീസിന് മവണ്ടത്ര യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടോ എന്നത് മാത്രമാണ് പരിശോധിക്കുന്നതെന്ന് കോടതി വിധി പ്രസ്താവത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കി.