ജോസ് കോലത്ത് കോഴഞ്ചേരി

എന്‍റെ പ്രീയ സുഹൃത്തു സതീഷ് ബാബു പയ്യന്നൂരിന്റെ അപ്രതീക്ഷിതമായ വേർപാട് വലിയ സങ്കടം ഉളവാക്കുന്നു. തിരുവനന്തപുരത്തിനടുത്തു വഞ്ചിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. മലയാള ഭാഷയെ ഏറെ സ്നേഹിച്ച വ്യക്തി. ഒരോ ലേഖനങ്ങൾ എഴുതുമ്പോഴും മറക്കാതെ എനിക്കൊരു കോപ്പി വാട്സപ്പിൽ അയച്ചിരുന്ന സഹൃദയൻ. 60 വയസ്സ് തികയും മുൻപ് യാത്ര പറഞ്ഞു.

അവസാനമായി കണ്ടത് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ചായിരുന്നു. ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ നായർക്ക് വേലുത്തമ്പി ദളവാ പുരസ്ക്കാരം സമ്മാനിക്കുന്ന ചടങ്ങിൽ വെച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പല ഉന്നതരും സന്നിഹിതരായിരുന്ന പ്രസ്തുത ചടങ്ങിന് ശേഷം അതിനോട് ചേർന്നുള്ള ഹാളിൽ അത്താഴവും ഒരുക്കിയിരുന്നു.
ചടങ്ങു് കഴിഞ്ഞു പലരോടും കുശലം പറഞ്ഞു ലേശം വൈകി ഡിന്നർ ഹാളിലേക്ക്‌ ഞാൻ നടക്കവേ, വഴിയിൽ ഒരാൾ കാത്തു നിൽക്കുന്നു. എന്തേ കഴിച്ചില്ലേ ? ഞാൻ ചോദിച്ചു. നമുക്കൊരുമിച്ചിരിക്കാമെന്നു കരുതി. സതീശ് ബാബുവിന്റെ മറുപടി. അതായിരുന്നു സതീഷ് എന്ന വ്യക്തി. ഉന്നതന്മാരോടൊപ്പമിരിക്കുന്നതിനേക്കാൾ സാധാരണക്കാരനായ ഒരു സുഹൃത്തിന്റെ സാമീപ്യത്തേ ആദരിക്കുന്ന വ്യക്തിത്വം.

ഏതാനും ദിവസങ്ങൾക്കു മുൻപ് അയച്ചു തന്നത് കോത്തായി മുക്ക് എന്ന ചെറു കഥ. ഓണത്തിന് വാട്സപ്പിൽ അയച്ചുതന്ന ‘ഓണപ്പൂക്കളം’ എന്ന ഫീച്ചറിൽ പയ്യന്നൂരിലെ ഓണസ്മരണകളും അതോടൊപ്പം ബാല്യത്തിൽ ഓണപ്പൂക്കൾ പെറുക്കിയ കുറ്റിക്കാടുകൾ ഇന്ന്‌ കോൺക്രീറ്റ് കാടുകളായി മാറുന്നതിന്റെ പരിഭവവും നിഴലിച്ചു നിന്നു. ചെറു കഥാകൃത്തും, നോവലിസ്റ്റും മാധ്യമപ്രവർത്തകനുമൊക്കെയായിരുന്ന സതീഷ് ബാബു പഴയ എഴുത്തുകാരുടെ ശൈലിയും
ചിന്താഗതിയും പുലർത്തിയിരുന്ന ഒരു യുവ എഴുത്തുകാരനായിട്ടാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമാണ്.

ആറരയടിയോളം ഉയരം, സുമുഖൻ, ഒറ്റനോട്ടത്തിൽ ഒരു ഫിലിംസ്റ്റാറിന്റെ ഗ്ലാമർ, നിഗളമില്ലാത്ത ശാന്തമായ പെരുമാറ്റം. സതീഷിന്റെ വിയോഗം മലയാളത്തിന് തീരാ നഷ്ടം തന്നേ. അനുശോചനങ്ങൾ, പ്രാർത്ഥനകൾ, എന്റെയും, വേൾഡ് മലയാളി കൗൺസിലിന്റെയും.

LEAVE A REPLY

Please enter your comment!
Please enter your name here