പാലക്കാട്: പാലക്കാട് ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ പി.ടി സെവൻ ആനയെ മയക്കുവെടിവെച്ചു. രാവിലെ 7.15ഓടെ ഉൾക്കാട്ടിനും ജനവാസമേഖലക്കും ഇടയിൽവെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. മയങ്ങിവീണ ആനയെ പുറത്തെക്കാനായി പുറപ്പെട്ട ലോറ ആനക്ക് സമീപത്തേക്ക് എത്തിയിട്ടുണ്ട്. ഉടൻ തന്നെ ആനയെ പുറത്തെത്തിക്കുമെന്നാണ് വിവരം.
വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. കോർമ ഭാഗത്തുവെച്ചാണ് ആനയെ മയക്കുവെടിവെച്ചതാണ് സൂചന. മൂന്ന് കുംകി ആനകളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ആനയെ പിടിക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിന് അതിരാവിലെ തന്നെ തുടക്കം കുറിച്ചിരുന്നു. ഉൾക്കാട്ടിലുള്ള ആനയെ തേടിയാണ് ദൗത്യസംഘം പുറപ്പെട്ടത്.
ധോണിയെ വിറപ്പിച്ച പി.ടി. 7-നെ (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം തത്കാലം അവസാനിപ്പിച്ചിരുന്നു. സമതലപ്രദേശത്തുവെച്ച് ആനയെ പിടികൂടുന്നതിനുള്ള സാഹചര്യം രാവിലെ ഒരുക്കിയിരുന്നു. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണ സംഘമാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിലുണ്ടായിരുന്നത്.
ഇവര്‍ക്ക് സഹായികളായി വയനാട്ടിലെ മുത്തങ്ങയില്‍ നിന്നെത്തിച്ച കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ടായിരുന്നു. ഒലവക്കോട്ടെ ആര്‍.ആര്‍.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലക സംഘവും രംഗത്തുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നതോടെ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങി.