തിരുവനന്തപുരം: ഇന്ധനസെസ് അടക്കം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന അധികനികുതി ഭാരത്തിന് പുറമെ, കെട്ടിടനിർമാണ പെർമിറ്റ് ഫീസിലും വൻവർധന വരുന്നു. വർധന എത്ര ശതമാനം എന്നതിൽ വ്യക്തമായ നിർദേശം സർക്കാർ വൈകാതെ പുറത്തിറക്കും.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വർധനയെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 150 ചതുരശ്ര മീറ്റർ മുതൽ ബഹുനില കെട്ടിടങ്ങൾക്കുവരെ അഞ്ചുമുതൽ 15 രൂപ വരെയാണ് ഫീസ്. അത് 50 മുതൽ 100 രൂപ വരെയെങ്കിലും വർധിക്കാനാണു സാധ്യത. അതായത് 1500 ചതുരശ്ര അടി വീടിന് ഏതാണ്ട് പെർമിറ്റ് ഫീസ് മാത്രം 7500 രൂപയെങ്കിലും നൽകേണ്ടിവരും. അപേക്ഷഫീസിനും പ്രളയസെസിനും ജി.എസ്.ടിക്കും പറമെയാണിത്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റർ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ പെര്‍മിറ്റ് ലഭ്യമാക്കുന്ന ‘വൺഡേ പെർമിറ്റ്’ സംവിധാനം കാര്യക്ഷമമാക്കും. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാവും അനുമതി.
കെട്ടിട ഉടമസ്ഥരുടെയും പ്ലാൻ തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എൻജിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസംതന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല നിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നും സത്യവാങ്മൂലം നൽകണം.
യഥാർഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കേണ്ടിവരും. പിഴ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികളും ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിനുശേഷം അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.
അനധികൃത നിർമാണത്തിന് മൂന്നിരട്ടി പിഴ
തിരുവനന്തപുരം: അനധികൃത നിര്‍മാണം പരിശോധനയിൽ കണ്ടെത്തിയാൽ, അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും. ഏപ്രിൽ ഒന്നുമുതൽ നഗരസഭകളിൽ വീടുകളടക്കം ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. വസ്തുനികുതി അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി അടുത്തവര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ബാധകമാക്കും. നേരത്തേ 30 ചതുരശ്ര മീറ്റര്‍ വരെ ബി.പി.എൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു വസ്തുനികുതി ഇളവ്.
ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി വേണ്ട. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതിൽനിന്ന് ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിങ് നടപ്പാക്കുമെന്നും മന്ത്രി എം.ബി. രാജേഷ്പറഞ്ഞു.
ജി.ഐ.എസ് അധിഷ്ഠിത മാപ്പിങ്ങിലൂടെ എല്ലാ കെട്ടിട നിർമാണവും കൃത്യമായി കണ്ടെത്തി 100 ശതമാനം നികുതി പിരിവ് സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഐ.എം.കെയുടെ സഹായത്തോടെ നടപ്പാക്കും. തദ്ദേശവകുപ്പിലെ സ്ഥലംമാറ്റം മാനദണ്ഡപ്രകാരം ഓൺലൈൻ മുഖേന മാത്രമാക്കും. ഏപ്രിൽ 30ന് മുമ്പ്സ്ഥലംമാറ്റം നടപ്പാക്കും. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഇടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റും.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാന്‍ ഓൺലൈന്‍ സേവനങ്ങൾ സംബന്ധിച്ച് ജൂണിൽ പരിശീലനം ആരംഭിക്കും.