കണ്ണൂർ: ബിജെപി നേതാക്കൾ ക്രൈസ്തവ മതമേലധ്യക്ഷൻമാരെ കാണാൻപോയത് ആശങ്ക ഉളവാക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തല ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്നും സുധാകരൻ പറഞ്ഞു.
റബർ വില സംബന്ധിച്ച് ബിഷപ് പാംപ്ലാനി മുൻപ് പങ്കുവച്ചത് കർഷകരുടെ ആശങ്കയാണ്. കേരളത്തിൽ ക്രൈസ്തവ സമൂഹം എക്കാലവും കോൺഗ്രസിനൊപ്പമാണ്. ബിജെപി നേതാക്കൾ ക്രൈസ്തവ മതമേലധ്യക്ഷൻമാരെ സന്ദർശിച്ചത് വിവാദമാക്കിയത് സിപിഎമ്മാണെന്നും സുധാകരൻ ആരോപിച്ചു.
സിപിഎം ഒരു വശത്ത് മുസ്ലിം വോട്ട് ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി നേതാക്കളുടെ സന്ദർശനം വിവാദമാക്കിയത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ പറഞ്ഞു. ബിജെപി നേതാക്കളുടെ സന്ദർശനം ഗൗരവമായി കാണണമെന്ന കെ.സി. ജോസഫിന്റെ പ്രസ്താവന അപക്വമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.