ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രിംകോടതിവിധി അനുകൂലമായാൽ കേരളത്തില്‍ തന്നെ മത്സരിക്കും എന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
യോഗത്തില്‍ കേരളത്തിലെ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തു. മണിപ്പൂര്‍, ഹരിയാന എന്നിവിടങ്ങളിലെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചു.
അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുവാനും യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിനായി ബൂത്ത് തല൦ മുതല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഷംസീര്‍ വിവാദത്തിലെ എന്‍എസ്എസ് നിലപാടും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും വിശദമായ ചര്‍ച്ചകള്‍ ഉണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.