അസമിൽ സംഭവിച്ചത് ഇവിടെ ആവർത്തിക്കാതിരിക്കാൻ, തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ ഇടതുപക്ഷ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയൊന്നുകൊണ്ട് സാധിച്ചുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോൾ കാണുന്ന കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡെന്ന് മന്ത്രി

കോട്ടയം: ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് കോട്ടയം ജില്ലയിലെ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഉയർന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൂട്ടാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചപ്പോൾ നൂറുകണക്കിന് കുടുംബങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലായത്.

അസമിൽ കേന്ദ്രസർക്കാർ പൂട്ടിക്കെട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളുടെ ആത്മഹത്യാ വാർത്തകളും ഇക്കാലയളവിൽ നിരന്തരം വന്നുകൊണ്ടിരുന്നു. അസമിൽ സംഭവിച്ചത് ഇവിടെ ആവർത്തിക്കാതിരിക്കാൻ, തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ ഇടതുപക്ഷ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയൊന്നുകൊണ്ട് സാധിച്ചുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോൾ കാണുന്ന കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കോട്ടയം വെള്ളൂരിൽ കേന്ദ്രം പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന സർക്കാർ എറ്റെടുക്കുകയായിരുന്നു. മൂന്ന് വർഷം നീണ്ട ഏറ്റെടുക്കൽ പ്രക്രിയക്ക് ശേഷം അഞ്ച് മാസം കൊണ്ട് ആദ്യഘട്ട പുനരുജ്ജീവനപ്രക്രിയ പൂർത്തിയാക്കി വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. കേവലം അഞ്ച് മാസം കൊണ്ട് രണ്ടാം ഘട്ടവും പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയയും നമ്മളാരംഭിച്ചു. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എൽ ഇന്ന് ഉയർന്നിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കോട്ടയം ജില്ലയിലെ വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്.

700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറിയത് സംസ്ഥാനമാണ്. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച് എൻ എൽ. എന്നാൽ എച്ച് എൻ എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല.
ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.

മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ പി പി എല്ലിനെ ഈ സർക്കാർ മാറ്റിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. . അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് കോട്ടയത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നതിനൊപ്പം ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുമാകും. വികസനം തന്നെയാണ് വിഷയം എന്നും പി രാജീവ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here