ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ സുരക്ഷ ശക്തമാക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തത്. അണക്കെട്ടില്‍ സുരക്ഷ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെ‌ടുത്തുന്നത്. ഷട്ടറുകള്‍ക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ചെറുതോണി അണക്കെട്ടിന് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറയിലേക്ക് മാറ്റാനും തീരുമാനമായി. അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരെയെല്ലാം ഇനി മുതല്‍ ദേഹപരിശോധന നടത്തും. സ്ത്രീകളുടെ ദേഹപരിശോധനക്കായി പ്രത്യേക ക്യാബിൻ സ്ഥാപിച്ചു. വനിതകളുടെ ദേഹപരിശോധനക്കായി വനിതാ പോലീസിനെ നിയോഗിക്കും. അണക്കെട്ട് സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍, കുടിവെള്ളം, കുഞ്ഞുങ്ങള്‍ക്കുള്ള കുപ്പിപ്പാല്‍ എന്നിവമാത്രം കൂടെ കൊണ്ടുപോകാം. മറ്റ് സാധനങ്ങള്‍, മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗ്, വാച്ച്‌, പേഴ്‌സ് തുടങ്ങിയവയൊന്നും കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ല. ബോട്ട് സവാരി ചെയ്യുന്നവര്‍ക്കും ഇനി ക്യാമറയും മൊബൈല്‍ഫോണും കൊണ്ടുപോകാനാകില്ല. ജൂലായ് 22-ന് ഇടുക്കി അണക്കെട്ടില്‍ എത്തിയ വ്യക്തി ഉയരവിളക്കുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടിയിരുന്നു. അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന ഇരുമ്പ് വടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ സുരക്ഷാവീഴ്ച വിവാദമായി. അന്ന് സുരക്ഷാജോലിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണവും നടക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here