തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായിട്ടു 67 വര്‍ഷം പിന്നിടുമ്പോള്‍ സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു.

കേരളപ്പിറവി സംസ്ഥാന സര്‍ക്കാര്‍ കേരളീയം എന്ന പേരില്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നു മുതല്‍ നവംബര്‍ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള എന്നിവരുള്‍പ്പെടെ പങ്കെടുക്കും.

കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here