സംസ്ഥാന സർക്കാരിൻറെ കേരളീയം പരിപാടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിപാടി ധൂർത്താണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലുള്ള സമയമാണെന്നും മനസാക്ഷി ഇല്ലാതെയാണ് കോടികൾ ചെലവിടുന്നതെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും എല്ലാവിധ പെൻഷനുകളും മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആറ് മാസത്തെ കുടിശിക നല്കാനില്ലാത്തതിനാൽ സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ പറയുന്നു. സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.