തിരുവനന്തപുരം: മാനവികമായ ദീര്‍ഘവീക്ഷണത്തോടെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ഊര്‍ജം ചെറുതല്ലെന്ന് മന്ത്രി സജി ചെറിയാന്‍. 9 വര്‍ഷം പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ഓട്ടിസം പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആറുമാസത്തിനകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.

മട്ടന്നൂരില്‍ ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഓട്ടിസം പാര്‍ക്ക് ആരംഭിക്കുവാനുള്ള പദ്ധതികളും നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പദ്ധതികള്‍ ആരംഭിക്കുന്നതിന് പിന്നില്‍ ഗോപിനാഥ് മുതുകാട് നല്‍കുന്ന ഊര്‍ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഓര്‍ത്തോടിക് ഉപകരണങ്ങളുടെ വിതരണം, ജപ്പാനിലേയ്ക്ക് യാത്രയാവുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ വിഷ്ണുവിനെ ആദരിക്കല്‍ എന്നിവ കെ.കെ ശൈലജ എം.എല്‍.എ നിര്‍വഹിച്ചു.

മാജിക് അക്കാദമിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ തോമസ്, ഭരതരാജന്‍ എന്നിവരെയും 2022ലെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച ജീവനക്കാരെയും മന്ത്രി ആദരിച്ചു. മുഖ്യാതിഥിയായെത്തിയ പിന്നണിഗായകന്‍ രവിശങ്കറിന്റെ ആലാപനം ചടങ്ങിന് മാറ്റുകൂട്ടി. മാജിക് പ്ലാനറ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും ഡി.എ.സി അഡൈ്വസറി ബോര്‍ഡ് അംഗം ഷൈലാ തോമസ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here