കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി കൊണ്ടുള്ള തീരുമാനമുണ്ടായത്. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു. നിലവിൽ ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 26 മണിക്കൂർ പിന്നിട്ടു.
അതിനിടെ, റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും. സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്.
101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. അനധികൃതമായി ജീവനക്കാർക്ക് ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകലാണ് ഇയാൾക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. 173 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്.