തിരുവനന്തപുരം: വഴിമുട്ടിയപ്പോഴെല്ലാം ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എമ്മാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഫെയ്സ്‌ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തി. ‘വഴിവെട്ടി ഉമ്മൻ ചാണ്ടി കുഴിവെട്ടി ജനങ്ങൾ ‘ എന്ന തലക്കെട്ടിൽ തുടങ്ങുന്ന പോസ്‌റ്റിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ വർഗീയ പ്രീണന നയമാണ് കേരളത്തിൽ ബി.ജെ.പിയെ ഇന്നത്തെ നിലയിലെത്തിച്ചത് എന്നാരോപിക്കുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഘടക കക്ഷികളായ മുസ്ലീംലീഗും, കേരളാകോൺഗ്രസും കൂടി നടത്തിയ വർഗീയ പ്രീണനമാണ് ബി.ജെ.പി.യുടെ വളർച്ചക്ക് കാരണമെന്നും ഇവയൊന്നും എണ്ണിയെണ്ണി പറയാൻ ഇപ്പോൾ ശ്രമിക്കുന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു.
വി.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം…
വഴിവെട്ടി ഉമ്മൻ ചാണ്ടി കുഴിവെട്ടി ജനങ്ങൾ!
ശ്രീ ഉമ്മൻ ചാണ്ടി,
09-05-2016-ൽ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ വായിച്ചു. താങ്കൾ കേരളത്തിന്റെ മതേതര മൂല്യങ്ങളെ പുച്ഛിക്കുകയല്ലേ? ‘കേരള രാഷ്ട്രീയ ഭൂപടത്തിൽ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് സി.പി.എം. ആണ്’ എന്ന താങ്കളുടെ കണ്ടുപിടുത്തം വളരെ വിചിത്രമാണ്. താങ്കളുടെ മന്ത്രിസഭയുടെ വർഗീയ പ്രീണന നയമാണ് ഇവിടെ ബി.ജെ.പിയെ ഇന്നത്തെ നിലയിലെത്തിച്ചത്. താങ്കളും താങ്കളുടെ മന്ത്രിസഭയിലെ കൂട്ടാളികളായ മുസ്ലീംലീഗും, കേരളാകോൺഗ്രസും കൂടി നടത്തിയ വർഗീയ പ്രീണനമാണ് ബി.ജെ.പിക്ക് വളമായത്. ഇവയൊന്നും എണ്ണിയെണ്ണി പറയാൻ ഞാൻ ഇപ്പോൾ തയ്യാറാകുന്നില്ല. താങ്കളും, എ.കെ. ആന്റണിയും പുറപ്പെടുവിക്കുന്ന ഇത്തരം പ്രസ്താവനകൾ വർഗീയത വർദ്ധിപ്പിക്കാനേ സഹായിക്കൂ എന്ന് മനസ്സിലാക്കുന്നത് നന്ന്. ന്യൂനപക്ഷ വോട്ടുകളെല്ലാം യു.ഡി.എഫ്.ന് സ്വന്തമെന്ന താങ്കളുടെയും കൂട്ടാളികളുടെയും പരോക്ഷമായ അവകാശവാദം ഉണ്ടാക്കാൻ പോകുന്ന വർഗീയവികാരം നിങ്ങൾക്കു തന്നെ വിനയാകും. 16-ാം തീയതിയിലെ തെരഞ്ഞെടുപ്പിൽ പ്രബുദ്ധരായ കേരള ജനത ഇതിനു മറുപടി നൽകും.