വയനാട് വാകേരിയിൽ ആളെക്കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ, കൂട്ടിൽ കയറിയില്ല. കടുവയ്ക്കായുള്ള തെരച്ചിൽ സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിട്ടുണ്ട്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ട്.
വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയ്ക്ക് വേണ്ടിയാണ് വനം വകുപ്പ് വല വിരിച്ചിരിക്കുന്നത്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്.
വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.