ബലാത്സംഗത്തിന് ഇരയായ യുവതി നിയമോപദേശം തേടിയെത്തിയപ്പോൾ, അവരെ പീഡിപ്പിച്ച മുൻ സര്‍ക്കാര്‍ അഭിഭാഷകൻ അഡ്വ. പി.ജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല. മനു 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിന്റേതാണ് വിധി.
ഈ മാസം ആദ്യമാണ് പി ജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ വ്യാജ പരാതിയുടെ പിന്നിലെന്നായിരുന്നു പി ജി മനുവിൻ്റെ ആരോപണം. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. കേസിനെ തുടർന്ന് പി ജി മനുവില്‍ നിന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയിരുന്നു.
ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.