ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ ദിവസവും മാധ്യമങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് എകെ ജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നാണ് സർക്കാരിന്റെ തീരുമാനം. മരുമകനും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്ന് പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ കെട്ടടങ്ങില്ലെന്ന് ചുരുക്കം.