സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്സോ കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഒത്താശയോടെ ഒത്തു തീർപ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി ഇന്റലിജൻസ് വിഭാഗം. ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി.
ഒത്തു തീർപ്പിന് നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് ഇൻ്റലിജൻസ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിൻ്റെ എണ്ണം കൂടുകയാണെന്നു ഇൻ്റലിജൻസ് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് കണ്ടെത്തൽ. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും.
ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡിജിപി നിർദ്ദേശം നൽകി.