കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ ഉയര്‍ത്തണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടരയ്ക്കു വിധി പറയും. ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു. കേസിലെ പ്രതികളായ ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ടിപി വധക്കേസിലെ പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here