ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലില്‍ നിന്ന് പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്നു കരുതിയാണ് യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിച്ചത്. 20 ദിവസത്തിലേറെയായി തുടര്‍ച്ചയായി ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനാലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാള്‍.

യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കള്‍ ഡോക്‌റെ അറിയിച്ചു. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ നാണയങ്ങളും കാന്തങ്ങളും കുടലില്‍ തടസമായി നില്‍ക്കുന്നത് വ്യക്തമായി. രോഗിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ചെറുകുടലില്‍ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത രോഗി ഏഴുദിവസത്തിനുശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here