പൂക്കോട് വെറ്ററിനറി ക്യാംപസില്‍ എസ്.എഫ്.ഐക്ക് കോടതിമുറിയെന്ന് മുന്‍ പിടിഎ പ്രസിഡന്‍റ് കുഞ്ഞാമു. മകനെ ഭീഷണിപ്പെടുത്തി അംഗത്വം എടുപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോരകൊണ്ട് എസ്.എഫ്.ഐ സിന്ദാബാദ് എന്നെഴുതിച്ചു. മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാമു പറഞ്ഞു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്. ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയില്ല. കേസ് ദുര്‍ബലപ്പെടുമെന്നാണ് ആക്ഷേപം. ദുര്‍ബല വകുപ്പുകളാണെന്ന് സിദ്ധാര്‍ഥിന്‍റെ അച്ഛനും ആരോപിച്ചിരുന്നു.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾക്കായി മറ്റ് പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും സാധ്യതയുണ്ട്. കേസിലെ മുഖ്യപ്രതി എന്ന് കരുതുന്ന സിൻജോ ജോൺസനെ സിദ്ധാർഥൻ മർദ്ദനത്തിനിരയായ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ചും കോളജ് അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ടും പൂക്കോട് ക്യാമ്പസിലേക്ക് വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.