കൊല്ലം: സരിതയുടെ ഭീഷണും വെളിപ്പെടുത്തലും കൊല്ലത്തെ ഇടതുമുന്നണിസ്ഥാനാര്‍ഥിയായ നടന്‍ മുകേഷിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു. സോളാര്‍ നായിക സരിത നായരല്ല, മറിച്ച് മുകേഷിന്റെ ആദ്യഭാര്യ സരിതയാണ് ഭര്‍ത്താവായിരുന്നയാള്‍ക്കെതിരേ രംഗത്തെത്തിയത്.

ഗര്‍ഭിണിയായ ഭാര്യയെ ദേഹോപദ്രവം ചെയ്യുന്ന ഭര്‍ത്താവാണ് നാട് നന്നാക്കാനിറങ്ങുന്നതെന്നും താന്‍ എംഎല്‍എ ആയാല്‍ അതിന്റെ ഗുണം മക്കള്‍ക്കാണെന്നു മുകേഷ് പറഞ്ഞതായും സരിത പറയുന്നു. കുടുംബത്തിന് ലാഭം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു പാര്‍ട്ടിയുടെയും നേതാവാക്കാന്‍ കൊള്ളില്ലെന്നും സരിത പറഞ്ഞു. സത്യവാങ് മൂലത്തില്‍ പല കാര്യങ്ങളും മുകേഷ് മറച്ചു വച്ചതായും സരിത ആരോപിക്കുന്നുണ്ട്. ഭാര്യയായി മേതില്‍ ദേവികയുടെ പേരാണ് മുകേഷ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മുകേഷും താനുമായുള്ള വിവാഹമോചനം നിയമപരമായി നടന്നിട്ടില്ലെന്നും സരിത പറയുന്നു.

കേസുകളൊന്നും തന്റെ പേരില്‍ ഇപ്പോള്‍ നിലവില്‍ ഇല്ലെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. ഇന്നലെ ഗള്‍ഫില്‍ ജനം ചാനലിനോട് സംസാരിക്കുമ്പോഴാണ് സരിത മുകേഷിനെതിരെ ആഞ്ഞടിച്ചത്. സൂത്രക്കാരനായ ഒരാളാണ് മുകേഷ് എന്നും സരിത കുറ്റപ്പെടുത്തുന്നു. സരിതയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.

വിവാഹമോചനം സംബന്ധിച്ച് ഒരു കോടതിയും തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ല. നിയമപരമായി വിവാഹം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ എങ്ങനെയാണ് ഭാര്യയാക്കുക എന്ന് അഭിമുഖത്തില്‍ സരിത ചോദിക്കുന്നു. സ്വത്ത് സംബന്ധിച്ചും മുകേഷ് വസ്തുതകള്‍ മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്. 5,47,99,698 രൂപയുടെ ആസ്തിയാണ് മുകേഷ് കാണിച്ചിട്ടുള്ളത്. ഭാര്യ മേതില്‍ ദേവികയുടെ മൊത്തം ആസ്തി 87,26,220 രൂപയടക്കമാണിത്. നിയമപരമായി ബന്ധം വേര്‍പെടുത്താത്ത നിലയ്ക്ക് സരിതയുടെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരവും നല്‍കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തോട് നീതിപുലര്‍ത്താത്ത ഒരാള്‍ക്കെങ്ങനെ ജനസേവനം നടത്താനാവുമെന്നും സരിത ചോദിക്കുന്നു. ‘ഒരു കാര്യം ഉറപ്പാണ്. മുകേഷിന് ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയില്ല. ഹീ ഈസ് നോട്ട് എ നൈസ് മാന്‍, നോട്ട് എ ഗുഡ് മാന്‍, ഹീ ഈസ് ക്രൂഡ് മാന്‍, ക്രൂഡ് ഹസ്ബന്‍ഡ്’ എന്നാണ് ആദ്യഭാര്യ ചാനലിനോട് പ്രതികരിച്ചത്.

സരിതയുടെ പ്രതികരണം പുറത്തുവന്നതോടെ കൊല്ലത്ത് വനിതാസംഘടനകള്‍ അടക്കമുള്ളവര്‍ മുകേഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here