തൃശൂര്‍ പൂരത്തിന്റെ ഭാഗമായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ വെടിക്കെട്ട് പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് നടന്നത് മണിക്കൂറുകള്‍ വൈകിയാണ്. കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തര്‍ക്കം മൂലമാണ് വെടിക്കെട്ട് വൈകിയത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ലെങ്കിലും ആർപ്പുവിളികളോടെ അവർ വെടിക്കെട്ട് ആസ്വദിച്ചു. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും.
തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാറ്റി. ഇതിന് പുറമെ, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മിഷണർ അങ്കിത് അശോക് അനുവദിച്ചില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമായി. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ് പൂർത്തിയാക്കി. ഇതിനിടെ , നായ്ക്കനാലിൽ പൊലീസ് ലാത്തി വീശി. പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിൽ വെടിക്കെട്ടുനടത്താൻ ദേവസ്വം അധികൃതർ തയ്യാറാവുകയായിരുന്നു.