കോട്ടയം: മുന്നണികളെയെല്ലാം വെല്ലുവിളിച്ച് പൂഞ്ഞാറില്‍ ഉജ്ജ്വല വിജയം നേടിയ പി.സി.ജോര്‍ജ് ഒടുവില്‍ വി.എസിനെ കാണാനെത്തി. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ജോര്‍ജ് വിഎസിനെ കണ്ടത്. ഇരുവരും തമ്മില്‍ സംഭാഷണം നടത്തുകയും സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. വിഎസിന് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെട്ടാണ് കണ്ടതെങ്കിലും തന്നേക്കാളും ആരോഗ്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മനസിലായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുളള ആരോഗ്യം ഇപ്പോഴും വിഎസിനുണ്ടെന്നും ജോര്‍ജ് പറഞ്ഞു. വിഎസിന്റെ പോരാട്ടങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കിയപ്പോള്‍ പൂഞ്ഞാറിലെ വിജയത്തില്‍ വിഎസ് തന്നെ അഭിനന്ദിച്ചെന്നും ജോര്‍ജ് പറഞ്ഞു. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊക്കില്‍ ജീവനുള്ളിടത്തോളം അഴിമതിയ്‌ക്കെതിരെ പോരാടുമെന്നും വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തന്നെ കണ്ടിട്ട് ഏതെങ്കിലും അവയവങ്ങള്‍ കുറഞ്ഞതായി തോന്നുന്നുണ്ടോ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പരിഹസിച്ചുകൊണ്ട് വി.എസ് ചോദിച്ചിരുന്നു. പാറശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണത്തിന് താനും പോയിരുന്നുവെന്നും ആരോഗ്യ സ്ഥിതി അപ്പോള്‍ തന്നെ വ്യക്തമാണല്ലോയെന്നും വിഎസ് ചോദിച്ചു.വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാകില്ലെന്നുമുളള നേതാക്കളുടെ വാദത്തിന് മറുപടിയെന്നോണമാണ് വിഎസിന്റെ പ്രസ്താവന.

രണ്ടുപേരുടെയും നിലപാടുകള്‍ കൂട്ടിവായിക്കുമ്പോള്‍ കളികള്‍ ഒട്ടേറെ ഇനി കാണാനുണ്ടെന്നാണ് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here