കൊച്ചി ∙ പെൻഷൻ ബാധ്യത വഹിക്കാൻ കെഎസ്ആർടിസിക്കു വർഷത്തിൽ 480 കോടി രൂപ കിട്ടാവുന്ന സാഹചര്യം നിലവിലുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഉയർന്ന പലിശയുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എൽഐസിയുമായി ചേർന്നുള്ള പെൻഷൻ പദ്ധതി തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 331.65 കോടി രൂപ സർക്കാർ നൽകി. പുനരുദ്ധാരണ പദ്ധതിക്കു നടപടിയെടുത്തു. സെസ് ഇനത്തിൽ പ്രതിമാസം ശരാശരി 20 കോടി രൂപ പിരിച്ചെടുക്കാൻ കെഎസ്ആർടിസിക്കു സർക്കാർ അനുമതി നൽകി. ഈ സാമ്പത്തിക വർഷം മുതൽ പദ്ധതിയേതര വിഹിതമായി പ്രതിമാസം 20 കോടി രൂപ നൽകാനും സമ്മതിച്ചു. രണ്ടിനത്തിലും പ്രതിവർഷം 240 കോടി വീതം ആകെ 480 കോടി രൂപ ലഭിക്കും.
കോടതി വിധി അവഗണിച്ചെന്ന ആക്ഷേപം ശരിയല്ലെന്നു സർക്കാർ അറിയിച്ചു. വിവിധ വിഭാഗം യാത്രക്കാർക്കു സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ടു സർക്കാർ നൽകാനുള്ള കുടിശിക തീർക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ തുക എത്രയെന്ന് അറിയിക്കേണ്ടതു കെഎസ്ആർടിസിയാണ്. 2012 – 13 വരെയുള്ള കോർപറേഷന്റെ ഓഡിറ്റ് അക്കൗണ്ടുകളിൽ കെഎസ്ആർടിസിക്ക് എത്ര തുക നൽകണമെന്ന് അക്കൗണ്ടന്റ് ജനറൽ വ്യക്തമാക്കുന്നില്ല. യഥാർഥ തുക എത്രയെന്ന് അറിയാതെ തുക കൈമാറാനാവില്ലെന്നും സർക്കാർ അറിയിച്ചു.