അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം. തലശേരി വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം 29-ന് മുമ്പ് കൈമാറണമെന്നും വിജിലന്‍സ് കോടതി കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് നിര്‍ദ്ദേശിച്ചു.
കെ.സി ജോസഫ്, ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്‍മേലാണ് നടപടി. കെസി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നുവെന്നും ഇതിന്റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്.
ഇരിക്കൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. തന്റെ മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് കെസി ജോസഫിന്റെ വാദം. ഇക്കാര്യവും അന്വേഷിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെ.സി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭാര്യക്കും ആകെ വരുമാനമായി കാണിച്ചിട്ടുള്ളത് 16.97 ലക്ഷം രൂപയാണ്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആകെ വരുമാനമായി 1.33 കോടി രൂപയാണ് കാണിച്ചത്. ആദായ നികുതി വകുപ്പിന് കെസി ജോസഫ് നല്‍കിയ വാര്‍ഷിക വരുമാന കണക്ക് പ്രകാരം 97,4300 രൂപ മാത്രമാകണം അഞ്ച് വര്‍ഷത്തെ വരുമാനമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവും തന്റെ വരുമാനവുമല്ലാതെ മറ്റ് ആദായമൊന്നും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അനധികൃത വരുമാനം എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യപ്പെട്ടിരിക്കുന്നത്. 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെസി ജോസഫിന്റെ പേരിലുള്ളതായി കാണുന്നത്.