കോഴിക്കോട് നഗരത്തില്‍ കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ പദ്ധതി മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെ മരണപ്പെട്ട നൗഷാദിന്റെ ഓർമ്മയ്ക്ക് ഒരു വയസ് .എന്നാൽ യു ഡി എഫ് സർക്കാർ നൗഷാദിന്റെ ഭാര്യക്ക് ഇതുവരെ ജോലി നൽകിയിട്ടില്ല . 2015 നവംബര്‍ 26നാണ് നാടിന്റെ നടുക്കിയ മാന്‍ഹോള്‍ ദുരന്തമുണ്ടായത്.
കോഴിക്കോട് നഗരത്തില്‍ കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ പദ്ധതി മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെയാണ് നൗഷാദ്
മരണത്തിന് കീഴടങ്ങിയത്. അടുത്തദിവസം നൗഷാദിന്റെ വീട്ടിലത്തെിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തത്. ബികോം ബിരുദധാരിയായ സഫ്രീനക്ക് കെ.എസ്.എഫ്.ഇയില്‍ ജോലി ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അടിയന്തര ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ 40 ദിവസത്തിനുശേഷം കുടുംബത്തിന് ലഭിച്ചിരുന്നു.
നൗഷാദിന്റ മരണത്തോടെ മാളിക്കടവിലുള്ള വീട്ടില്‍ നിന്ന് 24 കാരിയായ സഫ്രീന പാവങ്ങാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. നൗഷാദിന്റെ ഉമ്മയും സഹോദരിയുമാണ് മാളിക്കടവിലുള്ള വീട്ടില്‍ ഇപ്പോള്‍ കഴിയുന്നത്. പിന്നീട് അത്യാവശ്യം കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ പുറത്തിങ്ങിയിരുന്നത്. ഇടയ്ക്ക് കരഞ്ഞുകൊണ്ടിരിക്കും. നാഷാദിന്റെ ഓര്‍മ്മകളിലൂടെയാണ് അവരുടെ ഓരോ ദിവസവും കടന്നുപോകുന്നത്.
ഒരു ജോലികിട്ടിയിലെങ്കിലും മകൾ പുറത്തിറങ്ങുമല്ലോ എന്നു കരുതിയാണ് അതിന് വേണ്ടി കുറെ നടന്നതെന്ന് ഹംസക്കോയ നാരദ ന്യൂസിനോട് പറഞ്ഞു. ജോലിയുടെ കാര്യത്തില്‍ മന്ത്രി, എം.പി, എം.എല്‍.എ എന്നിവരെയെല്ലാം ബന്ധപ്പെട്ടെങ്കിലും ഉടനെ ശരിയാവും എന്ന മറുപടിയായിരുന്നു ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ഉത്തരവ് ഉടനെയെത്തുമെന്ന് പറഞ്ഞിട്ട് പിന്നെയും എട്ടുമാസം പിന്നിട്ടിരിക്കുന്നു. പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ തൊഴിലാളിയായ ഹംസക്കോയ പറയുന്നു.