തിരുവനന്തപുരം∙ പാഠപുസ്തക അച്ചടിയിലെ വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിവിധ വകുപ്പുകളിലെ വീഴ്ച കണ്ടെത്താൻ നിർദേശം നൽകി. വരും വർഷങ്ങളിലേക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥി സംഘടനകളുടെ വികാരത്തോട് സർക്കാർ യോജിക്കുന്നു. വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനകളോട് സമരം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാഠപുസ്തക അച്ചടി വൈകിയതിലെ വീഴ്ച മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. അച്ചടി വൈകുമെന്ന് കെബിപിഎസ് അറിയിക്കാൻ വൈകി. കഴിഞ്ഞ നാലുവർഷം പുസ്തക അച്ചടി വൈകിയതിന് ആർക്കു സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പാഠപുസ്തക വിതരണം വൈകുന്നതിനെതിരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ അന്വേഷണം സ്വീകാര്യമല്ല. സ്വന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. പാഠപുസ്തകം വൈകിയതിനു പുറകിൽ അഴിമതിയുണ്ട്. സ്വകാര്യപ്രസുകളെ ഏൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും എസ്എഫ്ഐ വ്യക്തമാക്കി.