മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട എസ്എന്‍സി ലാവ്‌ലിന്‍ പ്രതി ദിലീപ് രാഹുലനുമായുള്ള സാമ്പത്തിക ഇടപാടിനെന്നു സംഘപരിവാര്‍ പത്രമായ ജന്മഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ഐടി കമ്പനി പസഫിക് കണ്‍ട്രോള്‍സില്‍ പിണറായിയുടെ ഭാര്യ, മകള്‍ വീണ എന്നിവര്‍ക്ക് വന്‍തുകയുടെ ഓഹരിയുണ്ടത്രേ.
ജന്മഭുമി വാര്‍ത്ത തുടരുന്നു….കമ്പനി 140 കോടി യുഎഇ ദിര്‍ഹത്തിന്റെ കടത്തിലാണ്. രണ്ടുവര്‍ഷം മുന്‍പേ കമ്പനിയുമായുള്ള ഇടപാട് അവസാനിപ്പിക്കാന്‍ പിണറായി തീരുമാനിച്ചിരുന്നു. എന്നാല്‍ നിക്ഷേപത്തുക ലഭിച്ചിട്ടില്ല. ഇതിനുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ദുബായിയില്‍ എത്തിയിരിക്കുന്നത്. യുഎഇ സര്‍ക്കാരുമായി ദിലീപിനുവേണ്ടി പിണറായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതായും വിവരമുണ്ട്. ജോണ്‍ബ്രിട്ടാസും ദുബായിയിലുണ്ട്.
ദിലീപുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ബ്രിട്ടാസാണ്. ലാവ്‌ലിന്‍കേസിലും ഇടനിലക്കാരന്‍ ദിലീപുമായി ഇടപാട് നടത്തിയത് പിണറായിയുടെ വിശ്വസ്ഥന്‍ ബ്രിട്ടാസായിരുന്നു.
പാര്‍ട്ടിയില്‍ ഇക്കാര്യം വന്‍വിവാദമായിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം പിണറായിക്കെതിരെ തിരിയുന്ന സാഹചര്യം. സിംഗപ്പൂര്‍, ആസ്‌ത്രേലിയ ഉള്‍െപ്പടെ ഏഴ് രാജ്യങ്ങളില്‍ ശാഖകളും പ്രവര്‍ത്തനവും ഉള്ള പസഫിക് കണ്‍ട്രോള്‍സ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹസ്രകോടികളുടെ ആസ്തിയുണ്ടെന്നവകാശപ്പെടുന്ന കമ്പനിക്കെതിരെ യുഎഇ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. മധ്യേഷ്യയിലെ ആദ്യ ഡിജിറ്റല്‍ ഹബ്ബ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
യുഎഇ സര്‍ക്കാര്‍ കമ്പനിക്കെതിരെ റിക്കവറി നടപടികള്‍ ആരംഭിച്ചു. അതിനാലാണ് ഇടപാട് അവസാനിപ്പിക്കാന്‍ പിണറായി ദിലീപിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ലാവ്‌ലിന്‍ ഇടപാടില്‍ ലഭിച്ച പണമാണ് ദിലീപും കൂട്ടരും ഐടി കമ്പനിക്കുവേണ്ടി മുടക്കിയതെന്ന ആരോപണം നേരത്തെയുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ എമിറേറ്റ് ടവറിലെ, പ്രതിദിനം ആറ് ലക്ഷം രൂപ വാടകയുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് പിണറായിയും കുടുംബവും താമസിക്കുന്നത്.
ദുബായ് രാജകുടുംബാംഗങ്ങളും ശതകോടീശ്വരന്മാരായ വ്യവസായികളും മാത്രം തങ്ങുന്ന സ്യൂട്ടിലാണ് പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് രാജകീയ താമസം.
ഇതോടെ പിണറായിയുടെ ദുബായ് യാത്ര വിവാദമാകുകയാണ് ടി.എസ് നീലംബരന്‍റെ പേരിലാണ് ഈ വിവാദ സന്ദര്‍ശനം ജന്മഭുമി പ്രധാന വാര്‍ത്തയായി നല്‍കിയിരിക്കുന്നത്.