Prashant-Bhushan.jpg.image.784.410

ന്യൂഡൽഹി∙ ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ബാറുടമകള്‍ക്കായി സുപ്രീംകോടതിയില്‍ എജി ഹാജരായത് കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ പണംവാങ്ങി സര്‍ക്കാരിനെതിരെ വാദിക്കുന്നത് പദവിക്കു ചേര്‍ന്നതല്ലെന്നും എജിയുടെ നടപടിക്ക് ന്യായീകരണമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഫോർ സ്റ്റാർ ബാറുടമകൾക്കുവേണ്ടിയാണ് അറ്റോർണി ജനറൽ (എജി) മുകുൾ റോത്‌ഗി സുപ്രീംകോടതിയിൽ ഹാജരായത്. സർക്കാരിന്റെ നയം മദ്യവ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും ഉടനെ ഉത്തരവുവേണമെന്നും പറഞ്ഞ റോത്‌ഗി, വാദങ്ങൾ വിശദമായി ഉന്നയിക്കാൻ മുക്കാൽ മണിക്കൂറെങ്കിലും വേണമെന്നു കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നു ഹർജികൾ പരിഗണിക്കുന്നത് 28ലേക്കു കോടതി മാറ്റി.

രാജ്യത്തിന്റെ പ്രഥമ നിയമ ഓഫിസർ എന്ന ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്‌തി ഒരു സംസ്‌ഥാന സർക്കാരിനെതിരെ ഹാജരാകുന്നതു ധാർമികമായും ഭരണഘടനാപരമായും ശരിയാണോയെന്നതു ചർച്ചാവിഷയമായിരുന്നു. എന്നാൽ നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെയാണു താൻ ഹാജരായതെന്നായിരുന്നു എജിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here