അഹമ്മദാബാദ്∙ പാക്കിസ്ഥാനിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാക്കിയുർ റഹ്മാൻ ലഖ്‌വിയെയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയിലെത്തിച്ച് വധശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവുമായി വിശ്വഹിന്ദ് പരിഷത് (വിഎച്ച്പി) നേതാവ് പ്രവീൺ തൊഗാഡിയ രംഗത്ത്. അഹമ്മദാബാദിൽ നടക്കുന്ന വിഎച്ച്പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനെത്തിയതായിരുന്നു തൊഗാഡിയ.
ലഖ്‌വിയെയും തൊഗാഡിയയെയും ഇന്ത്യയിലെത്തിക്കാൻ മോദിജിക്കാകുമെന്ന് ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അങ്ങനെ ഇന്ത്യൻ നിയമവ്യവസ്ഥയനുസരിച്ച് അവർ ചെയ്ത തെറ്റുകൾക്ക് ശിക്ഷയായി വധശിക്ഷ നേടിക്കൊടുക്കാനും മറ്റുള്ളവർക്ക് ശക്തമായ സന്ദേശം നൽകാനും മോദിക്ക് കഴിയുമെന്നും അദേഹം അഭിപ്രായപ്പെട്ടു. അടുത്ത വർഷം മോദി പാക്കിസ്ഥാൻ സന്ദർശിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നും തൊഗാഡിയയുടെ ഈ വാക്കുകൾ.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ലോക്സഭയിൽ കേവല ഭൂരിപക്ഷം മാത്രം മതിയെന്നും നിലവിൽ ബിജെപിക്കതുണ്ടെന്നും തൊഗാഡിയ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത് നടപ്പാക്കുന്നതിന് ബിജെപിക്ക് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് രാമക്ഷേത്രം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ ഭൂരിപക്ഷം മോദി സർക്കാരിനുണ്ടെന്ന് തൊഗാഡിയ ചൂണ്ടിക്കാട്ടിയത്.