ഊണ്‍ എത്തിക്കാന്‍ വൈകിയതിന് എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പിസി ജോര്‍ജ് എംഎല്‍എ കരണത്തടിച്ചതായി പരാതി. കഫേ കുടുംബശ്രീ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനാണ് മര്‍ദ്ദനമേറ്റത്. മനുവിന്റെ ചുണ്ടിനും കണ്ണിനും പരുക്കേറ്റു. ജോര്‍ജ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സണ്ണി എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലിസ് കേസെടുത്തു.

ഉച്ചയോടെയാണ് സംഭവം. എംഎല്‍എ ഹോസ്റ്റലിലെ വനിതാ കാന്റീനില്‍ വിളിച്ച് പിസി ജോര്‍ജ് എംഎല്‍എ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ നാളുകള്‍ക്കു ശേഷം ഇന്നു ജോലിക്കു കയറിയ മനുവിന് ജോര്‍ജിന്റെ മുറി എവിടെയെന്ന് അറിയില്ലായിരുന്നു. മുറി കണ്ടുപിടിച്ചു ഊണ്‍ എത്തിച്ചപ്പോള്‍ വൈകിയതാണെന്നാണ് മനു പറയുന്നത്. മുഖത്തും കണ്ണിനും പരുക്കേറ്റ മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.  

എംഎല്‍എയുടെ മുറിയില്‍ ഭക്ഷണം എത്തിക്കുന്നതില്‍ 20 മിനുട്ട് വൈകിയെന്നു മനു സമ്മതിക്കുന്നുണ്ട്. എന്നാല്‍ 40 മിനുട്ട് വൈകിയെന്നാണ് ജോര്‍ജ് പറയുന്നത്.

പിസി ജോര്‍ജും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും മര്‍ദ്ദിക്കുകയും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതായും മനു പറയുന്നു.

എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നു പിസി ജോര്‍ജ് വ്യക്തമാക്കി. ലോകത്ത് ആരും ഇതു വിശ്വസിക്കില്ലെന്നും ഒരു ചാനലിനോട് ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here