ഇടുക്കി ജില്ലാ ഭരണകൂടത്തിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥനായി ഉണ്ടാകില്ല. സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കും. ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. എംഎം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും അതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാപ്പാത്തിചോലയില്‍ കുരിശു പൊളിച്ചത് ആലോചനയില്ലാതെയാണ്. സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊമ്പിളൈ ഒരുമൈ സമരം അടിച്ചമര്‍ത്താനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

എംഎം മണി പറയുന്നതാണോ ഗ്രാമീണഭാഷയെന്ന് വിഡി സതീശന്‍ ചോദിച്ചു. എംഎം മണിയുടേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

എംഎം മണിയുടെ സംസാരം നാട്ടു ശൈലിയിലുള്ളതാണ്. ചിലര്‍ അതിനെ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചുവെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here