ന്യൂഡൽഹി ∙ ഇന്ത്യയുടെ അയല്‍രാജ്യമായ മാലിയിലേക്കും ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനം വ്യാപിപിക്കുന്നതിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് ചൈന. മാലിദ്വീപിലെ പുതിയ നിയമം അനുസരിച്ച് വിദേശികൾക്ക് അവിടെ ഭൂമി വാങ്ങാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിന്നുള്ളവർ ഭൂമി വാങ്ങിയത്. ഇവിടെ നാവികസേനയുടെ ബേസ് പോലുള്ള കാര്യങ്ങൾ നിർമ്മിക്കില്ലെന്നും വ്യാവസായിക ആവശ്യത്തിനാണ് ഉപയോഗിക്കുകയെന്നും ചൈനീസ് സർക്കാർ മാധ്യമം അറിയിച്ചു.
ചൈനയ്ക്ക് രാജ്യത്തിന് പുറത്ത് നാവിക ബേസുകൾ ഇല്ല. ചൈനയുടെ തീരത്ത് നിന്ന് അകലെയുള്ള കടലിലും സാന്നിധ്യമറിയിക്കാനാണ് നാവിക സേനയുടെ ലക്ഷ്യമെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം പറഞ്ഞതായി ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത മുപ്പതോളം ചെറുദ്വീപുകളാണ് ചൈന സ്വന്തമാക്കിയത്. പാട്ട വ്യവസ്ഥയില്‍ ചൈനീസ് വ്യവസായികളാണ് മാലി സര്‍ക്കാറില്‍ നിന്ന് ദ്വീപുകള്‍ കരസ്ഥമാക്കിയത്. അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡിവീസ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്.
മാലിയെ കൂടാതെ ശ്രീലങ്കയിലെ കൊളംബോ തീരത്തും ചൈന തുറമുഖ പദ്ധതികൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ മഹീന്ദ്ര രജപക്ഷെയ്ക്ക് ശേഷം വന്ന സിരിസേന സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പാക്കിസ്ഥാനുമായും ചൈന നാവികബന്ധം ശക്തിപ്പെടുത്തിയിരുന്നു. ഈ നീക്കങ്ങളെയെല്ലാം ഇന്ത്യ ആശങ്കയോടെയാണ് കണ്ടത്.