കൊച്ചിയില്‍ അപമാനിക്കപ്പെട്ട യുവ നടിയെ കുറിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന വിവാദത്തില്‍ നിന്ന് തലയൂരാന്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ. വനിതാ കമ്മീഷനു പരാതി കൊടുക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പു പറഞ്ഞെങ്കിലും ഇതുവരെ പരാതി കൊടുത്തിട്ടില്ല. സംഘടനയില്‍ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ വന്നതിനേത്തുടര്‍ന്നാണ് ഇതെന്നാണ് വിവരം.

പരാതിക്ക് ഇടയാക്കിയ വിവാദ പരാമര്‍ശങ്ങളേക്കുറിച്ച് ഔദ്യോഗികമായി വിവരമില്ലാത്തതുകൊണ്ട് പരാതി കൊടുക്കേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ നടത്തിയതായി പുറത്തുവന്ന സ്ഥിതിക്ക് പരാതി കൊടുത്താല്‍ ബാക്കി അന്വേഷണം നടത്തേണ്ടത് പോലീസിന്റെ ചുമതലയാണെന്ന് ഒരു വിഭാഗവും വാദിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം മൂലമാണ് പരാതി കൊടുക്കണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് സംഘടന എത്തിയതത്രേ.
സമകാലിക മലയാളം പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിന്റെ ഭാഗമല്ലാത്ത പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചില ചാനലുകളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്ത തങ്ങളുടേതല്ലെന്നും അത്തരം മാധ്യമ ധാര്‍മികതയല്ല തങ്ങളുടേതെന്നും സമകാലിക മലയാളം എഡിറ്റര്‍ സജി ജയിംസ് വിശദമാക്കി കുറിപ്പ് പ്രസിദ്ധീകരിച്ചു. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ സജി ജയിംസിന് അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിക്കാത്ത ഭാഗത്തേക്കുറിച്ച് പരാമര്‍ശിച്ചത്.
സെന്‍കുമാര്‍ അദ്ദേഹത്തിന്റെ കത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു. അതുകൊണ്ട് എഡിറ്ററുടെ മറുപടിയുടെ പകര്‍പ്പും ഡിജിപിക്ക് നല്‍കി. പോലീസില്‍ നിന്ന് അത് ചോര്‍ന്നുവെന്നാണ് സൂചന. ആ കത്തിന്റെ ചുവടുപിടിച്ചാണ് വിമന്‍ കളക്ടീവ് ഇന്‍ സിനിമ രംഗത്തുവന്നതും പരാതി കൊടുക്കുമെന്ന് പറഞ്ഞതും.
മത സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്. ഇരയായ നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയെന്ന പരാതി കൂടിയുണ്ടായാല്‍ അത് പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് ശക്തി പകരുകയും സെന്‍കുമാറിന്റെ വാദങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടയിലാണ് വിമന്‍ കളക്ടീവിന്റെ ചാഞ്ചാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here