തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയുകയും നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ പണം ബി.ജെ.പിയില്‍ നിന്നും ഈടാക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിര്‍ത്തലാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനവും (15.28 ലക്ഷം കോടി) ബാങ്കുകളില്‍ തിരിച്ചു വന്നു എന്ന റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടോടെ നോട്ട് നിരോധനം പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായി. കള്ളപ്പണം പിടിക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പക്ഷേ സര്‍ക്കാര്‍ പിടിച്ച കള്ളപ്പണം എവിടെ? മാത്രമല്ല, 8000 കോടിയോളം രൂപ പുതിയ നോട്ട് അച്ചടിക്കാന്‍ ചിലവായി എന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്. നോട്ട് നിരോധനം കാരണം രാജ്യ്ത്തിന് 1.28 ലക്ഷം കോടിയുടെ നഷ്ടമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി പഠനം വിലയിരുത്തുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് നല്‍കിയിട്ടുള്ള ലാഭ വിഹിതത്തില്‍ 50 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. ഒരു രൂപയുടെ കള്ളപ്പണം കണ്ടുപിടിക്കാന്‍ രാജ്യത്തെ ഖജനാവില്‍ നിന്നും ചെലവാക്കിയത് 16 രൂപ എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് കണക്കുകളിലൂടെ പുറത്ത് വരുന്നത്.
2016 നവംബര്‍ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകാര്യം പോലെ നിര്‍ത്തലാക്കിയത്. നോട്ടു നിരോധനത്തിലൂടെ 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് ബി ജെ പി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 150 പേര്‍ നോട്ടുമാറാനുള്ള ക്യൂവില്‍ മരണമടഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നോട്ട് നിരോധനം കാരണം 2 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍ കാണി്ക്കുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞതുപോലെ നോട്ട് നിരോധനം സംഘടിത കുറ്റവും നിയമാനുസൃത കൊള്ളയുമാണ് എന്ന് പകല്‍ പോലെ വ്യക്തമായി.
സ്വതന്ത്ര ദിനത്തില്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.