കൊച്ചി∙ രാജ്യത്തെ ഭരണഘടനയ്ക്ക് ബിസിസിഐ അതീതമല്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിലേക്ക് ശ്രീശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ മടക്കികൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കലൂരിലെ വീട്ടില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പന്ന്യന്‍.
ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്‍റെ മടങ്ങിവരവിന് പിന്തുണ അറിയിക്കാനാണ് തികഞ്ഞ കായിക പ്രേമിയായ പന്ന്യന്‍ രവീന്ദ്രന്‍ കലൂരിലെ ശ്രീശാന്തിന്‍റെ വീട്ടിലെത്തിയത്. രാജ്യത്തെ തന്നെ മികച്ച ബോളറായ ശ്രീശാന്തിന്‍റെ വിലക്കുനീക്കി കിട്ടാൻ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടണം. നീതിന്യായപീഠം കുറ്റവിമുക്തമാക്കിയിട്ടും വിലക്കു നീക്കാത്ത ബിസിസിഐ നിലപാട് ദുരൂഹമാണെന്നും പന്ന്യൻ പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുേടയും പിന്തുണ തനിക്കുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്ന ദിനത്തിനായി ക്ഷമയോടെ കാത്തിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
രാവിലെ എട്ട് മണിക്കെത്തിയ പന്ന്യന്‍ അരമണിക്കൂറിലേറെ സമയം ശ്രീശാന്തിന്‍റെ വീട്ടില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. കോഴവിവാദത്തില്‍ കുറ്റവിമുക്തനായ ശേഷം ശ്രീശാന്തിനെ സന്ദര്‍ശിക്കാനെത്തിയ ആദ്യ രാഷ്ട്രീയ നേതാവും പന്ന്യന്‍ തന്നെയാണ്.