ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് പൊലീസുണ്ടെങ്കിൽ കേന്ദ്രസേനയുടെ ആവശ്യമെന്തെന്ന് തമിഴ്നാടിനോട് സുപ്രീംകോടതി. അതേസമയം, ഭരണഘാടനാ ബെഞ്ച് തീർപ്പാക്കിയ കേസിൽ തമിഴ്നാട് വീണ്ടും പരാതി ഉന്നയിക്കുകയാണെന്ന് കേരളം കോടതിയിൽ വ്യക്തമാക്കി. കേസ് നീട്ടിക്കൊണ്ടു പോകാനാണ് തമിഴ്നാടിന്റെ ശ്രമമെന്നും കേരളം കോടതിയെ അറിയിച്ചു. കേസ് നാലാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ നിയമിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്രസേനയെ അണക്കെട്ടിന്റെ സംരക്ഷണത്തിനു വിന്യസിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.
കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തെ കേരളവും നേരത്തെ സുപ്രീം കോടതിയില്‍ ശക്തമായി എതിർത്തിരുന്നു. അണക്കെട്ടിന്‍റെ സുരക്ഷയ്ക്കായി തേക്കടിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അവിടെ പ്രത്യേക സേനയെ നിയോഗിക്കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അണക്കെട്ടിനു സിഐഎസ്എഫ് പോലെയുള്ള കേന്ദ്ര സേനയുടെ സുരക്ഷ വേണമെന്നാണു തമിഴ്നാടിന്‍റെ ആവശ്യം.