കരാമ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണു പാസ്‌പോര്‍ട്ടിനായി ദിലീപ് കോടതിയിലെത്തിയത്. ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നാണ് വിവരം. ദിലീപിന്റെ കൂടെ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

ദുബായിയുടെ ഹൃദയഭാഗമായ കരാമയില്‍ ആണ് പുതിയ കട തുറക്കുന്നത്. ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും ദുബായിലെ ബിസിനസുകാരുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്. നാദിര്‍ഷ നേരത്തെ തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

ദിലീപിന്റെ ജയില്‍വാസം നീണ്ടുപോയതോടെ വന്‍ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്ററന്റുകളുള്ള ദുബായിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here