ന്യൂഡൽഹി∙ തന്‍റെ ഭര്‍ത്താവ് ലളിത് മോദിയുടെ അഭിഭാഷകനല്ലെന്ന് സുഷമ സ്വരാജ്. മകള്‍ ലളിത് മോദിയുടെ 11 അഭിഭാഷകരില്‍ ഒരാള്‍ മാത്രം. ഇവര്‍ മോദിയില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. ഒരു കോടി രൂപ വാങ്ങി പ്രതികള്‍ക്കുവേണ്ടി ഐടി വകുപ്പിനെതിരെ ഹാജരായത് പി. ചിദംബരത്തിന്‍റെ ഭാര്യയാണ്. യൂണിയന്‍ കാര്‍ബൈഡ് തലവനെ രാജ്യം വിടാന്‍ സഹായിച്ചത് രാജീവ് ഗാന്ധിയാണെന്നും സുഷമ സഭയില്‍ പറഞ്ഞു.
ലളിത് മോദി വിവാദം ചര്‍ച്ചചെയ്യുന്നതിനെ ചൊല്ലി ലോക്സഭയില്‍ വൻ ബഹളത്തിനു രാജ്യസഭ സാക്ഷ്യം വഹിച്ചത്. അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതിപക്ഷത്തെ വെട്ടിലാക്കി. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉപാധി മുന്നോട്ടുവച്ചാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.
കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയം തള്ളിയതിനു ശേഷമായിരുന്നു ഭരണ-പ്രതിപക്ഷങ്ങളുടെ ഏറ്റുമുട്ടല്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചതുപോലെ അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുന്ന കാര്യം ചോദ്യോത്തരവേളയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയുള്ള ബഹളം തുടര്‍ന്നു.